Sunday, November 16, 2008

മനസ്സുകള്‍ ആത്മഹത്യ ചെയ്യുന്ന സമയം

മുട്ടുന്നു വാതിലില്‍ പിന്നെയും...
വറ്റിയുറഞ്ഞ മോഹങ്ങള്‍...
വരണ്ടുണങ്ങിയ വയറുകള്‍...
കരഞ്ഞു കലങ്ങിയ കണ്ണുകള്‍...

ഒരു വേദനയായ്‌ പടര്‍ന്നു കയറുന്നു..
കറുത്ത മേഘങ്ങള്‍..
മൗനനൊമ്പരമാകുന്നു...
ചാറ്റല്‍ മഴ..

മനസ്സില്‍ പിടിച്ച കരി..
മായ്ച്ചു കള്യാനാകാതെ..
മഴ തിരിച്ചു പോകുന്നു..

കാറ്റ്‌ കാലചക്രം തിരിക്കാന്‍ ശ്രമിക്കുന്നു..
കൈകളറ്റ്‌ ഒടിഞ്ഞുതൂങ്ങുന്നു..

വെയില്‍ മുറിവുണക്കാന്‍ തുനിയുന്നു...
മനസ്സില്‍ മുറിവുമായി മരിച്ചുപോകുന്നു..

പിന്നെ...രാത്രി...
കരിയുമായി കൂട്ടുചേരുന്നു...
ഇരുട്ടില്‍ അടക്കം പറയുന്നു...

പ്രഭാതം...
രാത്രിയും മനസ്സും ഒരൊറ്റ കയറില്‍..
ആത്മഹത്യ ചെയ്യുന്നു...
മോഹങ്ങള്‍ ബാക്കിയാവുന്നു...

Saturday, November 15, 2008

ഒരു സെറ്റപ്പ്‌ പറക്കല്‍...

കയ്യിലിരിപ്പിന്റേയും എന്റെ അതീവ ശുഷ്കാന്തിയുടേയും ഫലമായി,കെരളത്തിലെന്നല്ല ഇന്‍ഡ്യയില്‍ തന്നെ എനിക്കു പറ്റുന്ന ഒരു പണിയുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി(എനിക്ക്‌ പറ്റുന്ന പണി എന്നു പറഞ്ഞാല്‍..വെറുതെ ചാരുകസാരയില്‍ കിടന്ന് കൂര്‍ക്കം വലിച്ച്‌ ഉറങ്ങുക,നാലുനേരം സുഭിക്ഷമായി തട്ടുക ,നല്ല വല്ല പെമ്പിള്ളാരും ഇങ്ങോട്ടു വന്നാല്‍ നല്ല പ്രൊഫെഷണലായി സൊള്ളുക തുടങ്ങിയവയൊക്കെയാണ്‌)അങ്ങനെയിരിക്കുന്ന നേരത്താണ്‌,എഞ്ജിനീറിംഗ്‌ കോളേജില്‍ എന്റെയൊപ്പം ഗോട്ടി കളിച്ചു നടന്നിരുന്ന വിനോദ്‌(ഇപ്പൊ പുള്ളി പുലിയാണ്‌) എനിക്കൊരു വിസ അയച്ചു തരുന്നത്‌.ഗള്‍ഫില്‍ എന്റെ ഫീല്‍ഡില്‍ പണി കിട്ടുമെന്ന് ഞാന്‍ ഉറപ്പിച്ചു(എന്റെ ഫീല്‍ഡ്‌ ഞാന്‍ നേരത്തെ പറഞ്ഞല്ലോ)...കാലങ്ങളുടെ അധ്വാനം കൊണ്ട്‌ ഞാന്‍ സമ്പാദിച്ചെടുത്തിരുന്ന കൊറേ ഫാന്‍സിനെ(ഫാന്‍സെന്നു പറഞ്ഞാല്‍ മെയിന്‍ലി ചിടുങ്ങ്‌ പെമ്പിള്ളാരാണ്‌) ഉപേക്ഷിച്ച്‌ ദുഫായില്‍ പോകുന്ന കാര്യം ആലോചിച്ചപ്പോള്‍ ഉള്ളൊന്ന് കാളി..പിന്നെ യാഹൂ,ഓര്‍ക്കുട്ട്‌ തുടങ്ങിയ ഭഗവതിമാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ ഒരുവിധം അഡ്ജസ്റ്റ്‌ ചെയ്തു..അങ്ങനെ പോകേണ്ട ദിവസം വന്നെത്തി..അമ്മച്ചി ഫുള്‍ സെന്റിമെന്റലാണ്‌..(സത്യം പറയാലോ..ഞാന്‍ അമ്മച്ചിയേക്കാള്‍ സെന്റി ആണ്‌)..വികാരവിക്ഷോഭം കണ്ട്‌ എന്റെ അച്ചന്‍ രാമകൃഷ്ണന്‍ മാഷ്‌.."നീ ഇവിടെ ചുമ്മ ഇരുന്നാ മതി എവടക്കും പോണ്ട" എന്നു വരെ പറഞ്ഞു..എയര്‍പോര്‍ട്ടിലേക്ക്‌ കൊണ്ടു വിടാന്‍ നമ്മടെ കമ്പനി 'ഡാക്കള്‍' ഉണ്ടായിരുന്നു..അവന്മാര്‍ക്ക്‌ അറ്റ്‌ ലീസ്റ്റ്‌ വിമാനം കാണാമല്ലൊ..സാധാരണ ചേര്‍പ്പ്‌ കാര്‌ വിമാനം കാണുന്നത്‌ ഇലക്ഷന്‍ വരുമ്പൊഴാണ്‌..(തോല്‍ക്കുമെന്നുറപ്പായതുകൊണ്ട്‌ വിമാനം ചിഹ്ന്നത്തിലാണ്‌ യു ഡി എഫ്‌ സ്ഥാനാര്‍ഥികള്‍ അവൈടെ മത്സരിക്കാറ്‌)..അങ്ങനെ വിമാന ചിന്തകളുമായി സന്ദീപും അതീഷും കാര്‍ നല്ല സ്പീഡില്‍ തന്നെ വിട്ടു..ഞാന്‍ ഫുള്‍ ടെന്‍ഷനിലായിരുന്നു..പണ്ട്‌ ഗള്‍ഫിലായിരുന്ന കുമാരേട്ടന്‍ എന്നൊട്‌ പറഞ്ഞത്‌..'മോനെ..ബി കയര്‍ഫുള്‍..പിടി വിട്ടാ പോയി..ചെവിയില്‍ പഞ്ഞി തിരുകി ഇരുന്നാ മതി..ഒന്നും അറിയില്ല'..ഇതൊക്കെ ആലോചിച്ച്‌, ഒരു ഓപ്പറേഷന്‍ തീയറ്ററിലേക്ക്‌ പോകുന്ന ഫീലിങ്ങുമായി കയ്യും കൂട്ടിപ്പിടിച്ചാണ്‌ എന്റെ ഇരുപ്പ്‌..അങ്ങനെ എയര്‍പോര്‍ട്ടിലെത്തി..ഒരു നൂറ്‌ കൗണ്ടറുകള്‍..'പണ്ടാരം..ഒരു ഐഡിയയുമില്ലല്ലൊ..നാണക്കേടാവുമൊ..എന്നെ വിമാനത്തില്‍ കേറ്റില്ലെന്ന് പറയുമോ..'ഇങ്ങനെയാലോചിച്ച്‌ നില്‍ക്കുന്ന സമയത്താണ്‌ ഒരു സെറ്റ്‌ അപ്പ്‌ ചേച്ചി എന്നെ സഹായിക്കാനെത്തിയത്‌..അവരെ കണ്ടാല്‍ ഒരു ഫിലിം സ്റ്റാര്‍ ലുക്ക്‌ ഒക്കെയുണ്ട്‌..(ഞാന്‍ മനസ്സില്‍ കരുതി..ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെ-എന്നെക്കൊണ്ട്‌ തോറ്റു)..ചേച്ചി എന്നോട്‌ പറഞ്ഞു..'ഐ ആം എലോണ്‍..കാന്‍ യു ഷേര്‍ സം ഓഫ്‌ മൈ ലഗേജസ്‌'..ഒരാള്‍ക്ക്‌ 20 കിലോ അല്ലേ പറ്റൂ.എന്റെ കയ്യിലാനെങ്കില്‍ അമ്മചി കൊടുത്തയച്ച ഇച്ചിരി മാങ്ങാക്കറിയും നീലിഭ്രിങ്ങാദിയും ഒക്കെയെ ഉള്ളൂ..തേടി വന്ന ഓപ്പര്‍ച്യൂണിറ്റി മിസ്സ്‌ ആക്കണ്ടല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു..'യേസ്‌ മാഡം..വൈ നോട്ട്‌..(ഓ..ആ നേരത്ത്‌ വരാന്‍ പോകുന്ന നല്ല നിമിഷങ്ങളോര്‍ത്ത്‌ എന്റെ കാല്‍മുട്ടുകള്‍ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു..!!)എന്തായാലും ചേച്ചിയുടെ ഒരു ബാഗ്‌ എന്റെ പേരില്‍ ചെക്കിന്‍ ചെയ്തു..ഒരു കിടിലന്‍ പെണ്ണ്‍(എന്റെ ഒറ്റ ഫാന്നും ഇത്രക്ക്‌ വരില്ല കേട്ടൊ) ഒപ്പമുള്ളതിന്റെ ഗമയിലാണ്‌ എന്റെ നടപ്പ്‌..അങ്ങനെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌ മെന്റിലെത്തി..വിസ ചെക്കിംഗ്‌ തകൃതിയായി നടക്കുന്നു...അവള്‍ എന്റെ മുന്നിലാണ്‌..എയര്‍പോര്‍ട്ടിലെ 'കല്‍പ്പ്‌ ലുക്ക്‌' ഉള്ള പോലിസുകാരെ കണ്ടാലെ നമ്മടെ പാതി ജീവന്‍ പോകും..അവളുടെ വിസ മേടിച്ച്‌ അവര്‍ മറച്ചും തിരിച്ചും നോക്കി..അവളൊട്‌ അവര്‍ എന്തൊക്കെയോ പറയുന്നുമുണ്ട്‌...എനിക്ക്‌ കല്‍പ്പ്‌ മണത്തു..ഞാന്‍ ഒന്നുമറിയാത്ത പോലെ താഴേക്ക്‌ നോക്കി നിന്നു..മുഖമുയര്‍ത്തിയപ്പോള്‍ ഞാന്‍ അതിഭീകരമായ ഒരു കാഴ്ച്ച കണ്ടു..അവളെ 2 പോലീസുകാര്‍ കൂട്ടിക്കൊണ്ടു പോകുന്നു..ആളുകള്‍ ചുറ്റിലും..."ഈശ്വരാ...കീറി.."എന്റെ കാര്യം പോക്കാണെന്ന് ഞാന്‍ ഒറപ്പിച്ചുപക്ഷെ എനിക്കു കൊഴപ്പമൊന്നുമുണ്ടായില്ല..ഞാന്‍ വിമാനത്തില്‍ കയറി...ഒരു പഞ്ചപാവത്തിനെപ്പോലെ ഒരു എയര്‍ഹോസ്റ്റസ്സ്‌ കാണിച്ചു തന്ന സീറ്റില്‍ കയറിയിരുന്നു(വേരെ വല്ല റ്റൈമായിരുന്നെങ്കില്‍ ഞാന്‍ അവളെ വായ്‌ നോക്കി മരിച്ചേനെ!!)അപ്പോഴാണ്‌ എനിക്ക്‌ പെട്ടെന്ന് എന്റെ പേരില്‍ ചെക്കിന്‍ ചെയ്ത അവളുടെ ബാഗേജിന്റെ കാര്യം ഓര്‍മ വന്നത്‌.."ദൈവമേ..എന്തായിരിക്കും അതിന്റെ ഉള്ളില്‍..നാടോടിക്കാറ്റിലെ പോലെ വല്ല ബ്രൗണ്‍ ഷുഗറും ആയിരിക്കുമോ?അല്ല ഇനിയിപ്പോ ഇവള്‍ വല്ല തീവ്രവാദിയോ മറ്റോ...വിമാനത്തില്‍ നിന്ന് താഴെക്ക്‌ ചാടിയാലോ എന്നു വരെ ആലോചിച്ചു..പിന്നെ കടലില്‍ എങ്ങാനും വീണാലൊ എന്നു കരുതി ചാടിയില്ല(നീന്തല്‍ അറിയില്ലല്ലൊ)അങ്ങനെ വിമാനയാത്രയിലെ എല്ലാ വിധ സൗഭാഗ്യങ്ങളും(വായ്നോട്ടം,കള്ളുകുടി,സിനിമ ഇത്യാദി) ഉപേക്ഷിച്ച്‌ ഞാന്‍ ദുഫായിലെത്തി..എയര്‍പോര്‍ട്ടിലെ കണ്‍ വെയറില്‍ അവളുടെ ബാഗ്‌ തിരിഞ്ഞുവരുന്നത്‌ കണ്ടപ്പോള്‍..ധൈര്യം സംഭരിച്ച്‌ ഞാന്‍ അതെടുത്തു..(ഭയങ്കര ക്യൂരിയോസിറ്റി-ഇത്ര കിടിലമായ ഒരു പെണ്ണിന്റെ ബാഗില്‍ എന്തായിരിക്കും)..വേഗത്തില്‍ ബാഗും വലിച്ചെടുത്ത്‌...ഞാന്‍ വിനോദിന്റെ കാറിലേക്കോടി...റൂമിലെത്തി ആ പെട്ടി തുറക്കണമെന്ന ചിന്തയായിരുന്നു യാത്രയില്‍ മുഴുവനും..അവസാനം റൂമിലെത്തി..ഒരു പാറക്കല്ലിന്റെ സഹായത്തില്‍ പെട്ടി തുറന്നു....തകരാവുന്നതിന്റെ മാക്സിമം ഞാന്‍ തകര്‍ന്നു....ഒരു പെട്ടി നിറയെ അണ്ടര്‍ വെയേര്‍സ്‌!!!
തുടരും .....

Friday, November 7, 2008

വിളിക്കാതെ വന്നത്‌

അക്ഷരം:
ആന കളിച്ചു നടന്ന നേരം അമ്മയെന്റെ ചെവിയിലോതിത്തന്നത്‌..
പിന്നെ കുഞ്ഞിക്കൈ പിടിച്ച്‌ മണലിലെഴുതിത്തന്നത്‌...

വാക്ക്‌:
കണ്ണുകള്‍ തമ്മിലിടഞ്ഞപ്പോള്‍..ഹൃദയമുരുകിയൊലിച്ചപ്പോള്‍..
കൈവെള്ളയില്‍ വിയര്‍പ്പു കിനിഞ്ഞപ്പോള്‍...
അധരങ്ങളില്‍ നിന്ന് അറിയാതെയടര്‍ന്നു വീണത്‌..

വരി:
ജീവിക്കാന്‍ മറന്നു പോയപ്പോള്‍...വാക്കിന്റെ ചോരമണം കട്ട പിടിച്ചപ്പോള്‍..
നിനക്കാതെ ഡയറിയില്‍ കുത്തിവരച്ചത്‌...

കവിത:
കാറ്റിനും കടലിനുമൊപ്പം മരണത്തെക്കുറിച്ചൊരു സന്ധി സംഭാഷണത്തിനു പോയപ്പോള്‍..
വിളിക്കാതെ വന്നത്‌..